Showing posts with label തരുവണ ഉസ്താദ്. Show all posts
Showing posts with label തരുവണ ഉസ്താദ്. Show all posts

Tuesday, June 19, 2012

തരുവണ ഉസ്താദ്; അറിവിന്റെ തീര്‍ത്ഥാടകന്‍

മലപ്പുറം: ഓര്‍മകളിലെവിടെനിന്നോ ഒഴുകിവരുന്ന ഒരു സ്വാഗത ഗാനത്തിലാണ് തരുവണ ഉസ്താദിന്റെ ചിത്രം തെളിഞ്ഞുവരുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തരുവണയില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ സ്വാഗതഗാനമാലപിച്ച അബ്ദുള്ള എന്ന കുട്ടിയുടെ ജീവിതവും മുസ്‌ലിം സമുദായത്തിന് ഒരു മധുരഗാനം പോലെയായിരുന്നു. മഹല്ലുകളിലെ ഖത്തീബ്, വാഗ്മി, പണ്ഡിതന്‍, പുസ്തക രചയിതാവ്, മദ്രസകളിലെ ഉസ്താദ്.....തരുവണ മുസ്ലിയാര്‍ക്ക് റോളുകള്‍ പലതായിരുന്നു. ഒരു മധുരഗാനംപോലെ ഹൃദ്യമായി അദ്ദേഹം ഓരോ റോളും സമുദായത്തിന്റെ ഉന്നമനത്തിനായി സമര്‍പ്പിച്ചു. തരുവണ മുസ്‌ലിയാര്‍ ഒരോര്‍മ്മയാകുമ്പോള്‍ സമുദായത്തിന് നഷ്ടമാകുന്നത് വലിയൊരു തണല്‍വൃക്ഷത്തെയാണ്.

ജീവിതത്തിലുടനീളം സമുദായത്തിന്റെ താങ്ങും തണലുമായി നിന്നിരുന്ന അദ്ദേഹം വലിയൊരു പാഠപുസ്തകം തന്നെയായിരുന്നു. മദ്രസകളില്‍ വിദ്യാഭ്യാസ ഓഫീസര്‍ എന്ന സങ്കല്പം മുസ്‌ലിം സമുദായത്തിന് മുന്നില്‍ അവതരിപ്പിച്ചത് തരുവണ ഉസ്താദായിരുന്നു. തരുവണ മുസ്‌ലിയാരെ ചരിത്രം രേഖപ്പെടുത്തുന്നതും ഈ റോളിന്റെ സാക്ഷാത്കാരത്തിലൂടെയാവും. കേരള സംസ്ഥാനം രൂപപ്പെട്ട കാലത്ത് മദ്രസകളില്‍ വിദ്യാഭ്യാസ ഓഫീസര്‍ എന്ന ആശയവുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുന്നോട്ടു വന്നപ്പോള്‍ ആ റോളില്‍ ആദ്യം എല്ലാവരുടെയും മനസ്സില്‍ വന്നത് മറ്റാരുമായിരുന്നില്ല. മുഫത്തിശ് അഥവാഇന്‍സ്‌പെക്ടര്‍ എന്ന രൂപത്തില്‍ വിദ്യാഭ്യാസ ബോര്‍ഡിലെത്തിയ മുസ്‌ലിയാര്‍ അവിടെയും മോശമാക്കിയില്ല. സമസ്തയുടെ ആദ്യത്തെ മുഫത്തിശ് എന്ന ചരിത്രപ്രസിദ്ധിയുമായി അദ്ദേഹം ഒട്ടേറെ മദ്രസകളിലൂടെ സഞ്ചരിച്ചു.

''തരുവണ മുസ്‌ലിയാരെ ഞാന്‍ ആദ്യമായി കാണുന്നത് നരിക്കുനിയിലെ ദര്‍സില്‍വെച്ചാണ്. മഗ്‌രിബ് നിസ്‌കാരത്തിന്‌ശേഷം മതപഠനത്തിനായി ഞങ്ങള്‍ ഒത്തുചേര്‍ന്ന എത്രയോ രാത്രികള്‍. നന്നായി പഠിക്കുകയും കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്യുന്ന ആളായിരുന്നു തരുവണ മുസ്ലയാര്‍. സുന്നി ആശയങ്ങള്‍ മുറുകെപ്പിടിച്ച് ജീവിച്ച അദ്ദേഹം ആശയപരമായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. ജീവിതം സമുദായത്തിന്‌വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മരണംവരെ അദ്ദേഹം അക്കാര്യത്തില്‍ കാര്‍ക്കശ്യക്കാരനായിരുന്നു...'' കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ വാക്കുകളില്‍ തരുവണ മുസ്‌ലിയാരുടെ ജീവിത ചിത്രം വ്യക്തമാണ്.

തരുവണ മുസ്‌ലിയാരുടെ ജീവിതവഴികളില്‍ പഠനത്തിനും എഴുത്തിനും എന്നും വലിയ സ്ഥാനമുണ്ടായിരുന്നു.ഒട്ടേറെ പുസ്തകങ്ങളും അറബി കവിതകളും ആ പ്രതിഭയുടെ തൂലികയില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട. വയനാടിനെക്കുറിച്ച് എഴുതിയ സഞ്ചാരികള്‍ക്കൊരു വഴികാട്ടി എന്ന പുസ്തകം മാത്രം മതി അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ മാറ്ററിയാന്‍. വിവിധ മഹല്ലുകളില്‍ ഖത്തീബായി സേവനുമനുഷ്ഠിച്ചപ്പോഴും അദ്ദേഹം എഴുത്തിന്റെയും വായനയുടെയും ലോകത്തുനിന്ന് മാറിസഞ്ചരിച്ചിരുന്നില്ല. ഒടുവില്‍ തരുവണ ഉസ്താദ് ഒരോര്‍മയാകുമ്പോള്‍ നഷ്ടമാവുന്നത് എഴുത്തിന്റെയും വായനയുടെയും പാതയിലെ ഒരു തീര്‍ത്ഥാടകനെക്കൂടിയാണ്.

http://www.mathrubhumi.com/malappuram/news/1665941-local_news-malappuram-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html